സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം; മന്ത്രിസഭായോഗ തീരുമാനങ്ങള്‍ ഇങ്ങനെ

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമായി ഇത് മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ , മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് അനുവാദം നല്‍കാനും തീരുമാനമായി.


നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികളാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഇവയുടെ നിര്‍വഹണത്തിനും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനും ഓരോ വകുപ്പുകള്‍ക്കും വെവ്വേറെ നടപടി ക്രമങ്ങളാണുള്ളത്. ഒന്നിലേറെ പദ്ധതികളില്‍ നിന്ന് ആനുകൂല്യം ലഭിക്കല്‍, ഗുണഭോക്തൃ വിവരങ്ങളിലെ വ്യത്യാസങ്ങള്‍,ആവര്‍ത്തനം, പല സ്രോതസ്സുകളില്‍ നിന്ന് എടുക്കുന്നതുമൂലം വിവര ശേഖരത്തിന് ഏകീകൃത രൂപം ഇല്ലായ്മ, കൃത്യമായ തീരുമാനം എടുക്കുന്നതിന് സഹായകമായ ക്രോഡീകൃത വിവരങ്ങളുടെ കുറവ് തുടങ്ങി പലപ്രശ്‌നങ്ങളും നിലവിലുണ്ട്. ഇതിന് പരിഹാരം കാണാന്‍ കുടുംബത്തെ അടിസ്ഥാന യൂണിറ്റായി പരിഗണിച്ച് ഗുണഭോക്താക്കളുടെ ഏകീകൃത ഡാറ്റാബേസ് ഉണ്ടാക്കുന്ന പദ്ധതിയാണ് യൂണിഫൈഡ് രജിസ്ട്രി. അര്‍ഹതയില്ലാത്തവര്‍ ആനുകൂല്യങ്ങള്‍ നേടുന്നത് ഒഴിവാക്കി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് സുതാര്യവും ഫലപ്രദവുമാക്കാനാകുമെന്നതാണ് പ്രത്യേകത. പ്രകൃതി ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നതിന് സഹായകമായ തരത്തില്‍ പദ്ധതികളുടെ നടത്തിപ്പ് സുഗമമാക്കലും ലക്ഷ്യമാണ്.


തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്,
മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ 7 ജില്ലകളിലെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ 2021 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് എല്ലാ വിഷയങ്ങളിലും 20 ശതമാനം സീറ്റ് അധികമായി അനുവദിക്കാന്‍ തീരുമാനിച്ചു.
2016 ജനുവരി 20ലെ പത്താം ശമ്പളകമ്മീഷന്‍ ആനുകൂല്യം സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലെ 35 തസ്തികളിലെ ജീവനക്കാര്‍ക്കു കൂടി ലഭ്യമാക്കാന്‍ തീരുമാനിച്ചു.
ഇലക്ട്രോണിക് മാധ്യമം മുഖേന സമന്‍സ് നല്‍കുന്നതിന് 1973ലെ ക്രിമിനല്‍ നടപടി നിയമ സംഹിതയിലെ 69, 91 എന്നീ വകുപ്പുകളില്‍ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഹൈക്കോടി രജിസ്ട്രാര്‍(ജില്ലാ കോടതി) ലഭ്യമാക്കിയ ശുപാര്‍ശയില്‍ നിയമ നിര്‍മാണം നടത്താന്‍ തീരുമാനിച്ചു. നവകേരളം കര്‍മ പദ്ധതിയുടെ കോ- ഓര്‍ഡിനേറ്ററായി ഡോ. ടി എന്‍ സീമയെ മൂന്ന് വര്‍ഷത്തേയ്ക്ക് നിയമിക്കാന്‍ തീരുമാനിച്ചു. കുടുംബശ്രീ അംഗങ്ങള്‍ക്ക് റീസര്‍ജന്റ് കേരള ലോണ്‍ സ്‌കീം (ആര്‍കെഎല്‍എസ്) മുഖേന അനുവദിച്ച ബാങ്ക് വായ്പയുടെ ഈ വര്‍ഷത്തെ മൂന്നാം ഗഡു പലിശ സബ്‌സിഡി തുകയായ 75,12,91,693 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്‍കൂറായി കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് അനുവദിക്കാന്‍ തീരുമാനിച്ചു.

പാലക്കാട് ജില്ലയിലെ കരിയന്നൂരിലെയും, സുശീലപടിയിലേയും റയില്‍വേ ഓവര്‍ ബ്രിഡ്ജുകളുടെ നിര്‍മ്മാണത്തിന് സമര്‍പ്പിച്ച 40 കോടി 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തുക കിഫ്ബി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്നതിന് പുതുക്കിയ ഭരണാനുമതി നല്‍കി.2008ലെ കേരളപ്രവാസി കേരളീയക്ഷേമ ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിന് തയ്യാറാക്കിയ കരട് ഭേദഗതി ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന്
ഗവര്‍ണറോട് ശുപാര്‍ശചെയ്യും. അര്‍ബണ്‍ ബാങ്കുകളിലെ വ്യക്തിഗത ഓഹരി പങ്കാളിത്തം അഞ്ച് ശതമാനമായി നിജപ്പെടുത്തുന്നതിനുള്ള നിയമ ഭേദഗതികള്‍ അംഗീകരിച്ചു.കേരള ഷോപ്‌സ് ആന്റ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ നിയമനങ്ങള്‍ പിഎസ്സിയുടെ പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കരട് ഭേദഗതി അംഗീകരിച്ചു.