മുഖ്യ മന്ത്രിയുടെ പ്രസംഗം കേൾക്കാൻ വേദിയിലും സദസ്സിലും ആരും ഇല്ല

ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് തൃക്കാക്കര നഗരസഭ സംഘടിപ്പിച്ച ചടങ്ങ് വിവാദത്തിൽ. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉദ്ഘാടന പ്രസംഗം കേൾക്കാൻ ഒരാൾ പോലും ഇല്ലാതിരുന്നതാണ് വിവാദത്തിന് കാരണമായത്. ജനകീയാസൂത്രണ പദ്ധതിക്ക് നേതൃത്വം നൽകിയ ഭരണ സമിതി അംഗങ്ങളെയും ഉദ്യോഗസ്ഥരെയും ആദരിക്കുന്നതായിരുന്നു ചടങ്ങ്.നഗരസഭ അങ്കണത്തിലാണ് ചടങ്ങിന്റെ വേദി ഒരുക്കിയത്. സ്ക്രീനിൽ മുഖ്യമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്തെങ്കിലും മൈക്ക് ഓപ്പറേറ്റർ ഒഴികെ മറ്റാരും കേൾക്കാനുണ്ടായില്ല. എൽ.ഡി.എഫുകാരുൾപ്പെടെ മുൻ പഞ്ചായത്ത് പ്രസിഡന്റുമാരും നഗരസഭാധ്യക്ഷൻമാരും കൗൺസിലർമാരും മിനിറ്റുകൾക്ക് മുമ്പുവരെ വേദിയിലുണ്ടായിരുന്നുവെന്നാണ് ആരോപണം. ആദരവ് ഏറ്റുവാങ്ങിയ ശേഷം ചെയർമാൻമാരും പ്രസിഡന്റുമാരും എഴുന്നേറ്റു പോയി. പിന്നാലെ സദസ്സിലുണ്ടായിരുന്നവരും സ്ഥലം വിട്ടു. ഇതോടെയാണ് മുഖ്യമന്ത്രിയുടെ പ്രസംഗം കേൾക്കാൻ ആരും ഇല്ലാതായത്. സദസിലെ ഭൂരിഭാഗം കസേരകളും മുഖ്യമന്ത്രിയുടെ പ്രസംഗം തുടങ്ങും മുൻപേ ജീവനക്കാർ നീക്കിയിരുന്നു. ചടങ്ങിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എൽഡിഎഫ് കൗൺസിലർമാരും ഭരണസമിതിയും സിപിഎം നേതാക്കളുമാണ് പ്രതിരോധത്തിലായത്.