എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരെ വനിതാ കമീഷനിൽ നൽകിയ പരാതി 24 മണിക്കൂറിനകം പിൻവലിക്കണമെന്ന മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ നിർദേശം ഹരിത നേതാക്കൾ തള്ളി. പാണക്കാട് കുടപ്പനക്കൽ തറവാട്ടിൽവെച്ച് നടന്ന കൂടിക്കാഴ്ചയിലായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ നിർദ്ദേശം . പരാതി പിന്‍വലിച്ചാല്‍ പി.കെ നവാസിനെ പരസ്യമായി ശാസിക്കാമെന്നും ഒരു മാസത്തിന് ശേഷം എം.എസ്.എഫ് തലപ്പത്ത് മാറ്റം കൊണ്ടുവരാമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.പി.കെ നവാസിനെതിരെ നടപടി സ്വീകരിച്ചാല്‍ പരാതി പിന്‍വലിക്കാമെന്നായിരുന്നു ഹരിത നേതാക്കളുടെ നിലപാട്. ‘നിങ്ങള്‍ പാര്‍ട്ടിയെ ഗണ്‍പോയിന്റില്‍ നിര്‍ത്തുകയാണ് ആ ഗണ്‍ ആദ്യം മാറ്റൂ എന്നിട്ട് ചര്‍ച്ച നടത്താം’ എന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. മോശം പരാമർശം നടത്തിയ മലപ്പുറം ജില്ലാ സെക്രട്ടറി വി.എ. വഹാബിനെതിരെയെങ്കിലും നടപടി സ്വീകരിച്ചാൽ പരാതി പിൻവലിക്കാമെന്ന നിലപാട് ഹരിത നേതാക്കൾ അറിയിച്ചു. എന്നാൽ, മലപ്പുറം ജില്ലാ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കാൻ തയാറല്ലെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. 24 മണിക്കൂറിനകം നിലപാട് അറിയിക്കാൻ ഹരിത നേതാക്കളോട് നിർദേശിച്ച കുഞ്ഞാലിക്കുട്ടി, ഹരിത നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും നൽകി.