സ്ത്രീധന നിരോധന നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപ്പര്യഹർജി. പെരുമ്പാവൂർ സ്വദേശിനി ഡോ.ഇന്ദിരാ രാജനാണ് ഹർജി നൽകിയത്. ഹർജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഇന്ന് പരിഗണിക്കും.. വിവാഹ സമയത്തോ അനുബന്ധമായോ നൽകുന്ന സമ്മാനങ്ങളടക്കം കണക്കാക്കി മാത്രമേ വിവാഹ രജിസ്ട്രേഷൻ നടത്താവു എന്ന് രജിസ്ട്രാർമാർക്ക് നിർദ്ദേശം നൽകണമെന്നും ഡൗറി പ്രൊഹിബിഷൻ ഓഫീസർമാരെ നിയമിക്കാൻ സംസ്ഥാന സർക്കാരിനോട് നിർദ്ദേശിക്കണമെന്നും ഇരകളുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. കേരളത്തിൽ സ്ത്രീധന-ഗാർഹിക പീഡനകേസുകളും വിവാഹ ശേഷമുള്ള പെൺകുട്ടികളുടെ ആത്മഹത്യയും വർധിക്കുന്ന സാഹചര്യത്തിലാണ് പൊതുതാൽപ്പര്യഹർജി. കൊല്ലത്ത് സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവിന്റെ പീഡനങ്ങൾക്ക് ഇരയായി മരിച്ച വിസ്മയയുടെ ദാരുണ സംഭവമടക്കം പുറത്ത് വന്ന സാഹചര്യത്തിൽ വലിയ പ്രതിഷേധമാണ് ഇതുമായി ബന്ധപ്പെട്ട് ഉയർന്നത്.
അതിനിടെ വിസ്മയ കേസിൽ എഫ്ഐആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതി കിരൺകുമാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹർജി തീർപ്പാക്കും വരെ കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാനെന്നും സ്ത്രീധന പീഡന മരണമെന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ് ഹർജിയിൽ കിരണിന്റെ വാദം. ഇക്കഴിഞ്ഞ ജൂൺ 21 നാണ് വിസ്മയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
