
നിയമസഭയിൽ നടന്നത് അഴിമതിക്കെതിരായ സമരമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. സുപ്രിം കോടതിയിലെ പരാമർശത്തിൽ കെ.എം മാണിയുടെ പേരില്ല. കോടതി കാര്യങ്ങളെ മാധ്യമങ്ങൾ തെറ്റായി വ്യഖ്യാനിച്ചുവെന്നും അതിൽ ദുരുദ്ദേശം ഉണ്ടെന്നും വിജയ രാഘവൻ പറഞ്ഞു. . യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് എല്ലാ സമരങ്ങളും നടത്തിയത്. ആശയക്കുഴപ്പം ഉണ്ടാക്കാൻ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുകയാണ് . മുന്നണിയിലെ പ്രധാന കക്ഷിയാണ് കേരള കോൺഗ്രസ് എം. ആശയക്കുഴപ്പമുണ്ടാക്കാൻ മാധ്യമങ്ങൾ ശ്രമിച്ചു. കെ.എം മാണി ദീർഘകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയ ആളാണ്. ബാർ കോഴയിലെ അന്വേഷണത്തിൽ കെ.എം മാണിക്ക് വ്യക്തിപരമായ ബന്ധമില്ല. കേരള കോൺഗ്രസ് യു.ഡി.എഫിന്‍റെ ഭാഗമായിരുന്നു.യു.ഡി.എഫിനെ തള്ളിപ്പറഞ്ഞാണ് ജോസ് കെ. മാണി വന്നത്. യു.ഡി.എഫിലെ അഴിമതിയെ എതിർത്താണ് അവർ ഇറങ്ങിപ്പോന്നത്. കോടതി പരാമർശിച്ച അഴിമതിക്കാരൻ യു.ഡി.എഫാണെന്നും വിജയരാഘവന്‍ പറഞ്ഞു. നിയമസഭ കയ്യാങ്കളിക്കേസില്‍ പ്രതികളായ എം.എല്‍.എമാരെ ന്യായീകരിക്കാന്‍, അഴിമതിക്കാരനായ ധനമന്ത്രിക്കെതിരെയാണ് അവര്‍ പ്രതിഷേധിച്ചതെന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതിയില്‍ വാദിച്ചത്. സര്‍ക്കാരിനു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രഞ്ജിത് കുമാറിന്‍റേതായിരുന്നു പരാമര്‍ശം.