
ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കാനും ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് നടക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങള്‍ക്കുമേല്‍ പുതിയ നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട യാതൊരു കാര്യവും ബിജെപി സര്‍ക്കാരിനോ ഭരണകൂടത്തിനോ ഇല്ല. ലക്ഷദ്വീപിന്റെ പൈതൃകം തകര്‍ക്കേണ്ടതില്ല.
‘സാംസ്‌കാരിക പൈതൃകം നിലനിര്‍ത്താന്‍ ജനങ്ങള്‍ക്ക് അറിയാം. അവിടുത്തെ ജനങ്ങളുടെ അഭിപ്രായം അറിയാതെ ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നും ചര്‍ച്ചകളാണ് ജനാധിപത്യത്തെ നിലനിര്‍ത്തുന്നതെന്നും പ്രിയങ്ക ഗാന്ധി . എന്തുകൊണ്ട് അഭിപ്രായം ആരാഞ്ഞില്ല. അവരുടെയും ദ്വീപുകളുടെയും നന്മയ്ക്ക് ഉതകുന്നത് എന്താണെന്ന് അവരോട് ചോദിക്കാതിരുന്നത് എന്തുകൊണ്ടാണ്. ലക്ഷദ്വീപിലെ ജനങ്ങളുടെ അവകാശത്തിനായി പോരാട്ടം നടത്തും’, ട്വീറ്റിലൂടെയായിരുന്നു പ്രതികരണം
കുറ്റകൃത്യങ്ങള്‍ കുറവുള്ള ലക്ഷദ്വീപില്‍ ഗുണ്ടാ ആക്ട് അടക്കമുള്ളവ നടപ്പാക്കാനുള്ള ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നീക്കത്തിന് പിന്നാലെയാണ് രൂക്ഷ വിമര്‍ശവുമായി പ്രിയങ്ക രംഗത്തെത്തിയിട്ടുള്ളത്. ബീഫ് നിരോധിക്കാനും അംഗന്‍വാടികളില്‍ നല്‍കുന്ന ഭക്ഷണത്തില്‍നിന്ന് സസ്യേതര വിഭവങ്ങള്‍ ഒഴിവാക്കാനും നീക്കമുണ്ട്. ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേല്‍ 2020 ഡിസംബറിലാണ് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റത്.
