
കോവിഡ് കണ്ടെത്താനുള്ള ആര്‍.ടി.പി.സി.ആര്‍ പരിശോധനയും നിരക്ക് 500 രൂപയാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ സ്വകാര്യ ലാബുകള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പരിശോധനയ്ക്ക് 135 രൂപ മുതൽ 245 രൂപവരെയെ ചെലവ് വരികയുള്ളുവെന്നാണ് കോടതിയുടെ നിരീക്ഷണം. ആര്‍.ടി.പി.സി.ആര്‍. പരിശോധനയുടെ നിരക്ക് 500 രൂപയായി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യംചെയ്തുള്ള ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തെ ദേവി സ്‌കാന്‍സ് പ്രൈവറ്റ് ലിമിറ്റിഡ് ഉള്‍പ്പെടെ പത്തു സ്വകാര്യ ലാബുകളാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇറക്കുമതിചെയ്ത പരിശോധനാകിറ്റ് ഉപയോഗിച്ച് 4500 രൂപ നിരക്കിൽ പരിശോധന നടത്താൻ സുപ്രീംകോടതി നേരത്തേ സ്വകാര്യ ലാബുകൾക്ക് അനുമതി നൽകിയിട്ടുണ്ടെന്ന് ഹർജിയിൽ പറഞ്ഞിരുന്നു. ഇത്തരത്തിലുള്ള ഉത്തരവിറക്കാൻ സംസ്ഥാനസർക്കാരിന് അധികാരമില്ലെന്നും ഹർജിയിൽ പറയുന്നു. ഇത് ആറാം തവണയാണ് കോവിഡ് പരിശോധനാനിരക്ക് കുറച്ചത്. കോവിഡ് കാലത്തിന്റെ തുടക്കത്തില്‍ ആര്‍.ടി.-പി.സി.ആര്‍. പരിശോധനയ്ക്ക് ഈടാക്കിയിരുന്ന നിരക്ക് 4500 രൂപ മുതല്‍ 5,000 രൂപ വരെയായിരുന്നു. പരിശോധനാ കിറ്റിന്റെ നിരക്ക് ഏറെ കുറയുകയും അവ ആവശ്യാനുസരണം ലഭ്യമാകുകയും ചെയ്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിരക്ക് കുറച്ചത്.