പണമില്ലാത്തതിനാല്‍ വാക്‌സിന്‍ ലഭ്യമാവില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് മലയാളികള്‍ വാക്‌സിന്‍ ചലഞ്ച് എന്ന പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കാന്‍ തീരുമാനിക്കുന്നത്. പ്രവാസികളും ബിസിനസുകാരും തൊഴിലാളികളും വീട്ടമ്മമാരും ജീവിതത്തിലെ നീക്കിയിരുപ്പില്‍ നിന്നും ചെറുതും വലുതുമായ തുക സംഭവാനയായി നല്‍കി. മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ട് കോടിയലധികം രൂപയാണ് ഇന്നലെ സംഭവാനയായി എത്തിയത്. ഇന്ന് ഏപ്രില്‍ 24ന് നാല് മണിവരെയുള്ള കണക്കുകള്‍ പ്രകാരം ഒരു കോടി പതിമൂന്ന് ലക്ഷം രൂപ ജനങ്ങള്‍ സംഭാവനയായി നല്‍കി കഴിഞ്ഞു.
ഇന്നലെ കണ്ണൂരിലെ ടൗണിലെ ഒരു ബാങ്ക് ജീവനക്കാരന്‍ എഴുതിയ ഫെയിസ്ബുക്ക് കുറിപ്പ് ജനങ്ങള്‍ വാക്‌സിന്‍ ചലഞ്ച് എത്രത്തോളം ഏറ്റെടുത്തു കഴിഞ്ഞുവെന്നതിന്റെ തെളിവാണ്. ബാങ്കില്‍ ഒരാളെത്തി തന്റെ അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് ചോദിച്ചു. ജീവനക്കാരന്‍ പാസ്ബുക്ക് നോക്കി കണക്കുകള്‍ പരിശോധിച്ച് ശേഷം 200850 രൂപയുണ്ടെന്ന് വ്യക്തമാക്കി. എന്നാല്‍ ഇതില്‍ രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. അമ്പരപ്പോടെയാണ് ജീവനക്കാരന്‍ വയോധികനെന്ന് തോന്നിക്കുന്ന ഇയാളുടെ വാക്കുകള്‍ ശ്രവിച്ചത്.
എനിക്ക് ജീവിക്കാന്‍ ഇപ്പോള്‍ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെന്‍ഷന്‍ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയില്‍ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാന്‍ ഇതു തന്നെ ധാരാളം. ഇത്രയും പറഞ്ഞ ശേഷം ഇയാള്‍ പണം ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കുന്ന കാര്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
ബാങ്ക് ജീവനക്കാരനായ സൗന്ദർ രാജ് സിപിയുടെ അനുഭവക്കുറിപ്പ് ഇങ്ങനെ
ഇന്നലെ ഞാൻ ജോലിചെയ്യുന്ന ബാങ്കിൽ പ്രായമുള്ള ഒരാൾ വന്നു. പാസ്സ് ബുക്ക് തന്നു ബാലൻസ് ചോദിച്ചു…200850 രൂപ ഉണ്ടെന്നു പറഞ്ഞു.
“ഇതിൽ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിക്ക് കോവിഡ് വാക്സിൻ വാങ്ങുന്നതിനു സംഭാവന നൽകണം”
കാണുമ്പോൾതന്നെ അവശത തോന്നുന്ന ഒരു മനുഷ്യൻ. കുറച്ചു സംസാരിച്ചപ്പോൾ ജീവിക്കാൻ മറ്റ് ചുറ്റുപാടുകൾ ഒന്നും ഇല്ലെന്നു മനസ്സിലായി.
വേണ്ടത്ര ആലോചന ഇല്ലാതെ എടുത്ത തീരുമാനം ആണെങ്കിലോ എന്നുകരുതി ഒരു ലക്ഷം ഇപ്പോഴും ബാക്കി അല്പം കഴിഞ്ഞും അയച്ചാൽ പോരെ എന്ന് ചോദിച്ചു. നിങ്ങൾക്ക് എന്തെങ്കിലും പൈസ ആവശ്യമായി വന്നാലോ.
“എനിക്ക് ജീവിക്കാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടും ഇല്ല. വികലാംഗ പെൻഷൻ കിട്ടുന്നുണ്ട്. കൂടാതെ ബീഡി തെറുപ്പും ഉണ്ട് അതിനു ആഴ്ചയിൽ 1000രൂപ വരെ കിട്ടാറുണ്ട്. എനിക്ക് ജീവിക്കാൻ ഇതു തന്നെ ധാരാളം. ” “മുഖ്യമന്ത്രി ഇന്നലെ ഈ കാര്യം പറഞ്ഞപ്പോൾ എടുത്ത തീരുമാനമാണ്. വളരെ ആലോചിച്ചു തന്നെ. ഇതു ഇന്നയച്ചാലേ എനിക്ക് ഉറങ്ങാൻ കഴിയൂ. എന്റെ പേര് ആരോടും വെളിപ്പെടുത്തരുത് “
അനാവശ്യ ചോദ്യം ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി ആ മുഖഭാവം കണ്ടപ്പോൾ…. ഇങ്ങനെയുള്ള നന്മയുള്ള മനസ്സുകളാണ് നമ്മുടെ നാടിനെ താങ്ങി നിർത്തുന്നത്. അതാണ് ഉറപ്പോടെ പറയുന്നത് നമ്മൾ ഇതും അതിജീവിക്കും….. അതാണ് ഉറപ്പോടെ പറയുന്നത് ഇത് കേരളമാണ്