പയ്യന്നൂർ: പയ്യന്നൂർ കണ്ടങ്കാളി സ്കൂളിലെ 105 എ ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർക്ക് സി പി എമ്മുകാരുടെ മർദനം. പാനൂർ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മർദ്ദനമേറ്റത്. തലശേരി പാറാൽ ഡി ഐ എ കോളജ് പ്രഫസറാണ് മുഹമ്മദ് അഷ്റഫ്. റേഷൻ കാർഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാൻ പ്രിസൈഡിംഗ് ഓഫീസർ അനുവദിച്ചില്ല. ഇതേ തുടർന്നുണ്ടായ വാക്കേറ്റത്തിനിടെയാണ് മർദ്ദനമുണ്ടായത്. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച തിരിച്ചറിയൽ രേഖകളിൽ റേഷൻ കാർഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ അനുവദിക്കാതിരുന്നതെന്ന് പ്രിസൈഡിംഗ് ഓഫീസർ പറഞ്ഞു.

സംഭവത്തെ തുടർന്ന് അരമണിക്കൂറോളം പോളിംഗ് നിർത്തിവച്ചു. മർദനമേറ്റ പ്രിസൈഡിംഗ് ഓഫീസർ പയ്യന്നൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയിട്ടുണ്ട്. പകരം മറ്റൊരാളെ ഏർപ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിംഗ് ആരംഭിച്ചത്.