നക്‌സലൈറ്റ് വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം

വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്‌സലൈറ്റ് പ്രവര്‍ത്തകന്‍ വര്‍ഗീസിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വര്‍ഗീസിന്റെ സഹോദരങ്ങളായ മറിയക്കുട്ടി, അന്നമ്മ, എ.തോമസ്, എ.ജോസഫ് എന്നിവര്‍ക്കാണ് സെക്രട്ടറിതല സമിതി ശുപാര്‍ശ ചെയ്ത 50 ലക്ഷം രൂപ നഷ്ടപരിഹാരമായി അനുവദിക്കുക. 1970 ഫെബ്രുവരി 18നാണ് വയനാട്ടിലെ തിരുനെല്ലിയില്‍ വെച്ച് വ്യാജ ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടത്. വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിഷയം സംബന്ധിച്ച് കേരള സര്‍ക്കാരിന് നിവേദനം നല്‍കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം.