മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം

മന്ത്രി എ.കെ. ശശീന്ദ്രനെതിരെ എന്‍സിപിയില്‍ പടയൊരുക്കം. എട്ടുതവണ മത്സരിച്ച എ.കെ. ശശീന്ദ്രന്‍ പുതുമുഖങ്ങള്‍ക്കായി മത്സര രംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നു. ഇന്നത്തെ സംസ്ഥാന നേതൃയോഗം ഈ വിഷയം വിശദമായി ചര്‍ച്ച ചെയ്യും. തുടര്‍ച്ചയായി മത്സരിക്കുന്നതിലെ സിപിഐഎം – സിപിഐ നയം എ.കെ. ശശീന്ദ്രന്‍ മാതൃകയാക്കണമെന്നാണ് ആവശ്യം.മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതിന് ശേഷവും എന്‍സിപിക്ക് അകത്തെ തര്‍ക്കങ്ങള്‍ തുടരുകയാണ്.

എലത്തൂരില്‍ തന്നെ മത്സരിക്കണമെന്നാണ് ശശീന്ദ്രന്റെ ലക്ഷ്യം. എല്‍ഡിഎഫില്‍ തുടരുമ്പോള്‍ അതിന് അവസരം ലഭിക്കുമെന്നാണ് എ.കെ. ശശീന്ദ്രന്റെ പ്രതീക്ഷ. എന്നാല്‍ എലത്തൂര്‍ സീറ്റ് ഏറ്റെടുക്കാന്‍ സിപിഐഎമ്മില്‍ ആലോചനകള്‍ നടക്കുന്നുണ്ട്.അതേസമയം, എന്‍സിപിയുടെ സംസ്ഥാന ഭാരവാഹി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. മാണി സി. കാപ്പന്‍ പാര്‍ട്ടി വിട്ടതും, തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. കാപ്പന്റെ ചുവടുമാറ്റത്തിന് ശേഷമുള്ള ആദ്യ സംസ്ഥാന നേതൃയോഗമാണ് ഇന്ന് ചേരുന്നത്. മൂന്നു സീറ്റുകള്‍ നല്‍കണമെന്ന ആവശ്യമാണ് എല്‍ഡിഎഫില്‍ എന്‍സിപി ഉന്നയിച്ചിരിക്കുന്നത്. രണ്ടു സീറ്റ് അനുവദിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകളും യോഗത്തില്‍ ആരംഭിക്കും.