കണ്ണൂർ : 200 വർഷങ്ങൾക്ക് മുമ്പ് ഇംഗീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ മേൽനോട്ടത്തിൽ പട്ടാളക്കാർക്കായി പട്ടാളക്കാർ തന്നെ പണിതതാണ് കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപം സ്ഥിതിചെയ്യുന്ന സെന്റ് ജോൺസ് ആഗ്ലോ ഇംഗ്ലീഷ് ചർച്ച്. 1819 ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയായിരുന്നു നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത്. നിർമ്മാണത്തിലെ അപൂർവ്വതയും പള്ളിയുടെ പഴക്കവും കൊണ്ട് വ്യത്യസ്തമാകുന്ന ഈ പളളിയെ പഴയ പ്രൗഡിയോടെ തന്നെ ഇന്നും സംരക്ഷിക്കുന്നുണ്ട്.
200 വർഷം പഴക്കമുള്ള ബൈബിളും പണം സൂക്ഷിച്ചിരുന്ന കജാനയും ഇരിപ്പിടവുമെല്ലാം പഴമയുടെ പ്രൗഡി തുളുമ്പുമ്പോളും പുതുമയോടെ നിലനിർത്തിയിരിക്കുന്നത് അത്ഭുതമാണ്. ഞാറാഴ്ച കളിൽ മാത്രമാണ് പളളി വാതിൽ തുറക്കുക. മറ്റ് ദിവസങ്ങളിൽ വാതിലിനോട് ചേർന്ന് തന്നെയുളള കിളിവാതിലിലൂടെയാണ് വിശ്വാസികൾക്ക് പ്രവേശനം. ആദ്യകാലങ്ങളിൽ പട്ടാളക്കാർക്ക് മാത്രം പ്രവേശനമുണ്ടായിരുന്ന അൾത്താരയ്ക്ക് ഇരുവശവും പിന്നീട് പ്രത്യേക സ്ഥലമൊരുക്കി പ്രദേശവാസികൾക്കും പ്രവേശനം നൽകുകയായിരുന്നു.
പളളി മാത്രമല്ല. പളളി സെമിത്തേരിയും പ്രത്യേകതകൾ ഏറെയുള്ളതാണ്. വിദേശികളുടെ കല്ലറകളാണ് നിറയെ. അഞ്ഞൂറോളം പേരുടെ മൃതദേഹങ്ങൾ പദവികളുടെ അടിസ്ഥാനത്തിൽ കിടത്തിയും, ഇരുത്തിയും നിർത്തിയും ഇവിടെ സംസ്കരിച്ചിട്ടുണ്ട്. ഇന്നും യൂറോപ്പ് പോലുളള വിദേശരാജ്യങ്ങളിൽ നിന്നും ആളുകൾ തങ്ങളുടെ പൂർവ്വികരുടെ കല്ലറ തേടി ഇവിടെയെത്താറുണ്ട്. കുതിരകൾക്ക് വെളളം നൽകാൻ ഉപയോഗിച്ചിരുന്ന കിണറും സെമിത്തേരിയിൽ ഇപ്പോഴും കാണാം.പുരാവസ്തു വകുപ്പിൻെറ സംരക്ഷിത സ്മാരക പട്ടികയില് സ്ഥാനം നേടിയിരിക്കുകയാണ് പളളി ഇപ്പോൾ. പുരാവസ്തു വകുപ്പ് അനുവദിച്ച 86.50 ലക്ഷം രൂപ വിനിയോഗിച്ചാണ് പളളിയിലെ ചരിത്ര രേഖകളും മറ്റും സംരക്ഷിച്ചു പോരുന്നത്.