ഇരിട്ടി : ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി 3.19 കോടി രൂപ ചിലവിൽ ഇരിട്ടി താലൂക്കാശുപത്രിയോട‌് ചേർന്ന‌് നിർമ്മിക്കുന്ന പുതിയ പ്രസവ വാർഡിന്റെയും സ‌്ത്രീകളുടെയും കുട്ടി കളുടെയും ചികിൽസാ കേന്ദ്രം അടക്കമുള്ള കെട്ടിട ബ്ലോക്കിന്റെയും നിർമ്മാണ പ്രവർത്തി പൂർത്തിയാവുന്നു. നിലവിൽ ഡയാലിസിസ‌്, ഒപി, ഫാർമസി എന്നിവ പ്രവർത്തിക്കുന്ന കെട്ടിട ത്തിന്റെ രണ്ടാം നിലയിലാണ് പുതിയ പ്രസവ വാർഡും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത് .ഓപ്പറേഷൻ തീയറ്റർ, സ‌്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഐസിയു മുറികൾ, കിടത്തി ചികിൽസാ വാർഡുകൾ എന്നിവയടക്കമാണ‌് ഇവിടെ സജ്ജീകരിക്കുന്നത് . തസ‌്തികകൾ കൂടി ലഭിക്കുന്നതോടെ പ്രസവ വാർഡ‌് പൂർണതോതിൽ പ്രവർത്തനക്ഷമമാവും. ഫെബ്രുവരി അവസാനത്തോടെ പുതിയ കെട്ടിട ബ്ലോക്ക് ഉദ്‌ഘാടനം നടത്താനാണ് ശ്രമിക്കുന്നതെന്ന‌് ആശുപത്രി സൂപ്രണ്ട് ഡോ . പി. പി. രവീന്ദ്രൻ പറഞ്ഞു. അഞ്ചരക്കണ്ടി കൊവിഡ‌് ആശുപത്രിയിലേക്കായി പുതുതായി വാങ്ങിയ അമ്പത് കട്ടിലുകൾ ഇരിയയിൽ നിർമ്മിക്കുന്ന പ്രസവ വാർഡിലേക്ക‌് അനുവദിച്ചിട്ടുണ്ട‌്.
കട്ടിലുകൾ കഴിഞ്ഞ ദിവസം ഇരിട്ടി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഓപ്പറേഷൻ തീയറ്റർ, ഐസിയു ഉപകരണങ്ങൾ എന്നിവ കൂടി ലഭ്യമാക്കാനാണ‌് ശ്രമം. ഇരിപ്പിടങ്ങൾ, ഇതര ഫർണ്ണിച്ചർ എന്നിവയും ഉടനെ ഒരുക്കും. പ്രാഥമികാരോഗ്യ കേന്ദ്രം മാത്രമായിരുന്നപ്പോൾ പതിനഞ്ചാണ്ടുകൾക്ക് മുൻപ് മേഖലയിൽ ഏറ്റവും കൂടുതൽ പ്രസവവും പ്രസവ ശുശ്രൂഷകളും ഇവിടെ നടന്നിരുന്നു. നേരംപോക്ക് റോഡിലെ പഴയ കെട്ടിടത്തിൽ നിന്നും ഇരിട്ടി ഹൈസ്‌കൂൾ കുന്നിനു സമീപത്തേക്കു മാറ്റുകയും താലൂക്ക് ആശുപത്രിയായി ഉയർത്തുകയും ചെയ്തതോടെയാണ് ഇവിടെ പ്രസവവും അതിനോടനുബന്ധിച്ച ചികിത്സകളും നിലച്ചത്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ അടുത്തകാലത്തു പ്രസവശുശ്രൂഷ സൗകര്യം ഒരുക്കിയിട്ടുണ്ടെങ്കിലും മേഖലയിലുള്ളവർ ഏറെയും ഇപ്പോൾ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഇരിട്ടി താലൂക്ക് ആശുപത്രിയിൽ സൗകര്യമൊരുക്കുന്നതോടെ മലയോരത്തെ ആദിവാസി ജനവിഭാഗങ്ങൾക്കടക്കം ഇത് ഏറെ പ്രയോജനകരമാകും .