സംസ്ഥാന ആരോഗ്യവകുപ്പ് അന്തര്‍ദേശീയ തലത്തില്‍ കേരള ഹെല്‍ത്ത് വെബിനാര്‍ സമ്മേളനം സംഘടിപ്പിക്കുന്നു. കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചിട്ടുള്ള സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുന്നതിനാണ് വെബിനാർ. വേള്‍ഡ് ബാങ്ക്, യൂണിസെഫ്, വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയുമായി സഹകരിച്ചാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയാകുന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷണ്‍, സംസ്ഥാന ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖൊബ്രഗഡെ, ദേശീയ ആരോഗ്യ ദൗത്യം സംസ്ഥാന മിഷന്‍ ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 4 വരെ അഞ്ച് വിഷയങ്ങളിലാണ് വിശദമായ ചര്‍ച്ച നടക്കുന്നത്. സാര്‍വത്രിക ആരോഗ്യ സുരക്ഷ, ആരോഗ്യസൗഖ്യത്തിലേക്കുള്ള നീക്കം (ഫെബ്രുവരി 17), കൊവിഡ് 19 മഹാമാരി: ആരോഗ്യവകുപ്പിന്റെ പ്രതികരണം, പ്രതിരോധം, തയ്യാറെടുപ്പ് (ഫെബ്രുവരി 18), മാതൃ-ശിശുമരണ നിരക്കിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍; സത്യമോ മിഥ്യയോ (ഫെബ്രുവരി 24), പകരാത്ത രോഗങ്ങളിലെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ (ഫെബ്രുവരി 25), ക്ഷയരോഗ നിവാരണം; കര്‍മ്മപദ്ധതി (മാര്‍ച്ച് 4) എന്നിവയാണ് വിഷയങ്ങള്‍. എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ എട്ടു വരെയാണ് ചര്‍ച്ച.