സര്‍ക്കാറിൻറെ സാന്ത്വന സ്പര്‍ശം 2021ൻറെ ഭാഗമായി തളിപ്പറമ്ബ് താലൂക്ക് ഓഫിസില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 907 പരാതികള്‍. ഭൂമി സംബന്ധിച്ച 186 പരാതികളും ദുരിതാശ്വാസ നിധിയിലേക്ക് 252 പരാതികളുമാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തില്‍ 42,03,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചു.
രാവിലെ 9.30 ഓടെയാണ് പയ്യന്നൂര്‍, തളിപ്പറമ്ബ് താലൂക്കുകളുമായി ബന്ധപ്പെട്ട പരാതി പരിഹാര അദാലത്ത് ആരംഭിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജന്, ആരോഗ്യ മന്ത്രി കെ.കെ.ശൈലജ, തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. മന്ത്രി ഇ.പി. ജയരാജന് അദാലത്ത് ഉദ്ഘാടനം ചെയ്തു.
രാവിലെ എട്ടുമണി മുതല്‍ തന്നെ പരാതിക്കാരെക്കൊണ്ട് താലൂക്ക് ഓഫിസ് കോമ്ബൗണ്ട് നിറഞ്ഞിരുന്നു. ഉച്ചക്ക് 12 മണി വരെയാണ് പയ്യന്നൂര്‍ താലൂക്ക് പരിധിയിലുള്ളവരുടെ പരാതി പരിഹരിക്കാനുള്ള അദാലത്ത് നടന്നത്. ആകെ ലഭിച്ച 543 പരാതികളില്‍ 260 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. സിവില്‍ സപ്ലെസ് വകുപ്പുമായി ബന്ധപ്പെട്ട് 135 പരാതികളും ലഭിച്ചു.
പുതിയ റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട പരാതിയാണ് ആദ്യമായി പരിഹരിച്ചത്. ഓണ്‍ലൈനായി നല്കിയ അപേക്ഷ പരിഗണിച്ച് അനുവദിച്ച ഏഴ് പുതിയ റേഷന്‍ കാര്‍ഡുകളാണ് അദാലത്തില്‍ ആദ്യം വിതരണം ചെയ്തത്. തുടര്‍ന്ന് ടോക്കണ്‍ അനുസരിച്ച് മന്ത്രിമാര്‍ പരാതികള്‍ സ്വീകരിച്ച് നടപടികള്‍ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും 22,26,000 രൂപ ധനസഹായമായി അനുവദിച്ചു.