എ. വിജയരാഘവന്‍ സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ സംസ്ഥാനത്ത് വര്‍ഗീയത ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജയരാഘവന്‍ വാ തുറന്നാല്‍ വര്‍ഗീയത മാത്രമാണ് പറയുന്നത്. മുഖ്യമന്ത്രിയും ഇതിന് കൂട്ടുനില്‍ക്കുന്നു.രണ്ടു വോട്ടിന് വേണ്ടി ഏത് വര്‍ഗീയ പ്രചരണവും നടത്താന്‍ സിപിഎമ്മിന് മടിയില്ല. തദ്ദേശ തിരഞ്ഞെടുപ്പില്‍ തുടങ്ങിവെച്ച വര്‍ഗീയ ചേരിതിരുവുണ്ടാക്കാനുളള ശ്രമം ഇപ്പോഴും സിപിഎം തുടരുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ലീഗുമായുള്ള കോണ്‍ഗ്രസിന്‍റെ ചര്‍ച്ചയെ വര്‍ഗീയവത്കരിക്കാനാണ് ഇടതുപക്ഷത്തിന്‍റെ ശ്രമം. എന്നാല്‍ ഇത് ജനങ്ങള്‍ക്കിടയില്‍ വിലപ്പോകില്ലെന്നും ചെന്നിത്തല പറഞ്ഞു. ലൈഫ് മിഷന്‍ പദ്ധതിവഴി പൂര്‍ത്തീകരിച്ച വീടുകളുടെ ഉദ്ഘാടനത്തില്‍ മുഖ്യമന്ത്രി പങ്കെടുത്തതിനെയും ചെന്നിത്തല വിമര്‍ശിച്ചു. എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാണക്കാട്ടു പോയി മുസ്ലിംലീഗ് അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള വിജയരാഘവന്റെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു ചെന്നിത്തല.

മതമൗലികവാദികളുമായുള്ള കൂട്ടുകെട്ട് വിപുലീകരിക്കുകയായിരുന്നു ഇരുവരുടെയും സന്ദര്‍ശനലക്ഷ്യമെന്നായിരുന്നു വിജയരാഘവന്‍ പറഞ്ഞത്. ഇതിന്റെ പശ്ചാത്തലത്തിലാണ് വിജയരാഘവനെ രൂക്ഷമായി വിമര്‍ശിച്ച്‌ രമേശ് ചെന്നിത്തല രംഗത്തെത്തിയത്. ‘എല്ലാ മതവിഭാഗങ്ങളെയും ഒരുമിച്ച്‌ കൊണ്ടു പോകേണ്ട സര്‍ക്കാര്‍ വര്‍ഗീയ പ്രചാരണത്തിന് കുടപിടിക്കുന്നു. മുഖ്യമന്ത്രിയാണ് ഇതിന് തുടക്കം കുറിച്ചത്. കോണ്‍ഗ്രസും യുഡിഎഫും മതേതര നിലപാടുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രസ്ഥാനമാണ്. ഞങ്ങളെ പഠിപ്പിക്കാന്‍ വിജയരാഘവന്‍ വളര്‍ന്നിട്ടില്ല. മുന്നണിയിലെ ഘടകകക്ഷികളുമായി ചര്‍ച്ച നടത്തിയാല്‍ അതില്‍ വര്‍ഗീയത കണ്ടെത്താന്‍ ഇടുങ്ങിയ മനസ്സിന്റെ ഉടമകള്‍ക്ക് മാത്രമേ കഴിയൂ. അത് കേരളം അംഗീകരിക്കില്ല.’- ചെന്നിത്തല പറഞ്ഞു.