തെരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിയിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി

നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുന്നണിയിലേക്ക് കൂടുതല്‍ ഘടകകക്ഷികള്‍ വരുമെന്ന് മുസ്‌ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. സീറ്റ് വിഭജനമടക്കമുള്ള കാര്യങ്ങള്‍ പഴയതു പോലെ വലിച്ചു നീട്ടിക്കൊണ്ടു പോകുന്ന രീതി ഇക്കുറിയുണ്ടാകില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. തെരഞ്ഞെടുപ്പില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ഥികളെ കണ്ടെത്തുമെന്നും കൂട്ടായ നേത്യത്വം തെരഞ്ഞെടുപ്പിനെ നേരിടുമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു.

 

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യു.ഡി.എഫിന്‍്റെ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും, ഘടകകക്ഷികള്‍ സൗഹൃദ മനോഭാവത്തിലാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. കൂട്ടായ നേതൃത്വമാണ് ഹൈക്കമാന്‍ഡ് തീരുമാനം. ദുര്‍വ്യാഖ്യാനങ്ങള്‍ വേണ്ട. പുതിയ ഘടകകക്ഷികള്‍ മുന്നണിയിലേക്ക് വരാനുള്ള സാഹചര്യമുണ്ട്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍്റെ കാലത്തേത് പോലെയുള്ള പ്രകടനം കാഴ്ച്ച വെയ്ക്കുന്ന സര്‍ക്കാരാണ് ലക്ഷൃം. യു.ഡി.എഫ് പ്രകടന പത്രികയില്‍ ജനക്ഷേമ പരമായ കാര്യങ്ങളുണ്ടാകും. തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പ്രത്യാശ പ്രകടിപ്പിച്ചു.

 

തദ്ദേശ തെരഞ്ഞെടുപ്പ് പാഠമാണെന്നും തെറ്റ് തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. പുതുതലമുറക്കും, വനിതകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ടാകും. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയെ ആര് നയിക്കണമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിക്കും. മറ്റ് വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.