കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യം: മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍

കെഎസ്ആര്‍ടിസിയില്‍ അടിമുടി അഴിച്ചുപണി ആവശ്യമാണെന്ന് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. എല്ലാ മേഖലകളിലും വ്യാപകമായ അഴിമതിയും ക്രമക്കേടുകളും നടന്നു.100 കോടി രൂപ കാണാനില്ല.ടിക്കറ്റ് മെഷീനില്‍ ഉള്‍പ്പെടെ കൃത്രിമം കാട്ടി വന്‍ തുക കൊള്ളയടിക്കുന്നതായി കണ്ടെത്തിയെന്നും ദീര്‍ഘ ദൂര സ്വകാര്യ ബസ് സര്‍വീസുകാരെ സഹായിക്കാന്‍ ഒരു വിഭാഗം ജീവനക്കാര്‍ ഒത്തുകളിക്കുകയാണെന്നും എം ഡി പരാമര്‍ശിച്ചു.

ജീവനക്കാര്‍ക്കെതിരെയും ഗുരുതരമായ ആരോപണങ്ങളാണ് എം.ഡി ഉന്നയിച്ചിരിക്കുന്നത്. ജീവനക്കാരില്‍ ചിലര്‍ ഡീസല്‍ മോഷ്ടിക്കുന്നു. പല കെഎസ്ആര്‍ടിസി ഡിപ്പോകളിലും ജീവനക്കാരുടെ എണ്ണം ആവശ്യത്തില്‍ കൂടുതലാണ് ജീവനക്കാരുടെ എണ്ണം അടിയന്തരമായി കുറച്ചാല്‍ മാത്രമേ മുന്നോട്ട് പോകാന്‍ കഴിയൂ. നിലവില്‍ കെഎസ്ആര്‍ടിസിയില്‍ 7,090 ജീവനക്കാര്‍ അധികമാണ്. പലരും ഡ്യൂട്ടിക്ക് എത്തിയ ശേഷം മുങ്ങുന്നുവെന്നും എംഡി വിമര്‍ശിച്ചു.


ശ്രീകുമാര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആയിരുന്ന കാലത്തെ 100 കോടി രൂപയാണ് കാണാതായത്. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ടെന്നും. ട്രാന്‍സ്ഫര്‍ നടപടി സ്വീകരിക്കുമെന്നും എം ഡി പറഞ്ഞു. ശറഫുദ്ധീന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനം ദുരുപയോഗം ചെയ്ത് ഒരു പോക്‌സോ കേസ് പ്രതിയെ സര്‍വീസില്‍ തിരിച്ചെടുത്തു.അവര്‍ക്കെതിരെ ശിക്ഷണ നടപടികള്‍ തുടങ്ങുമെന്നും കെ.എസ്.ആര്‍.ടിസി ഒന്നുകില്‍ നന്നാക്കുമെന്നും അല്ലെങ്കില്‍ പുറത്തുപോകുമെന്നും ബിജു പ്രഭാകര്‍ ഐ.എ.എസ് തുറന്നടിച്ചു.