പ്രധാനമന്ത്രിക്ക് കുറിപ്പെഴുതി വച്ച്‌ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാൽ: മധ്യപ്രദേശിലെ ഛത്തർപുരിൽ വൈദ്യുതി വിതരണ കമ്പനി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് 35-കാരനായ കർഷകൻ ആത്മഹത്യ ചെയ്തു. മുനേന്ദ്ര രജപുത് എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. തന്റെ ശരീരത്തിലെ എല്ലാ അവയവങ്ങളും വിറ്റ് കുടിശ്ശിക തിരിച്ചടയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുറിപ്പെഴുതി വെച്ചുകൊണ്ടാണ് മുനേന്ദ്ര ജീവനൊടുക്കിയത്.

കോവഡിനിടയിൽ 87000 രൂപ വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടർന്ന് വിതരണ കമ്പനിയായ ഡിസ്കോം മുനേന്ദ്രയുടെ മില്ലും മോട്ടോർസൈക്കിളും കണ്ടുകെട്ടിയതായി ബന്ധുക്കൾ ആരോപിച്ചു.

‘വൻകിട രാഷ്ട്രീയക്കാരും വ്യവസായികളും അഴിമതി നടത്തുമ്പോൾ സർക്കാർ ഉദ്യോഗസ്ഥർ നടപടിയെടുക്കുന്നില്ല. അവർക്ക് യഥേഷ്ടം വായ്പ ലഭിക്കുന്നു. തിരിച്ചടവ് നടത്തിയില്ലെങ്കിൽ എഴുതി തള്ളുന്നു. എന്നാൽ പാവപ്പെട്ടവൻ എടുത്ത വായ്പയ്ക്ക് തിരിച്ചടവ് മുടങ്ങിയാൽ എന്താണ് പ്രശ്നമെന്ന് പോലും സർക്കാർ അന്വേഷിക്കുന്നില്ല. പകരം അവനെ പൊതുമധ്യത്തിലിട്ട് അപമാനിക്കുന്നു’ കർഷകന്റെ ആത്മഹത്യ കുറിപ്പിൽ പറയുന്നു