ഓപ്പറേഷൻ പി ഹണ്ട്; സംസ്ഥാനത്ത് 41 പേർ അറസ്റ്റിൽ; കൂടുതൽ പേർ മലപ്പുറത്ത് നിന്ന്

തിരുവനന്തപുരം; ഓപ്പറേഷൻ പി ഹൺഡിന്റെ ഭാഗമായി സൈബർ ഡോം ഓഫീസറും, എഡിജിപിയുമായ മാനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ റെയ്ഡിൽ 46 പേർ അറസ്റ്റിൽ. കുട്ടികളുടെ നഗ്നചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവരാണ് അറസ്റ്റിലായത്. സംസ്ഥാനത്തുടനീളം നടത്തിയ റെയ്ഡിൽ 339 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചതോടെ പോണോഗ്രാഫിയുമായി ബന്ധപ്പെട്ടുള്ള ദുരുപയോഗങ്ങൾ ഇന്റർനെറ്റിൽ വർധിച്ചുവരുന്നതായി കേരള പോലീസ് കൗണ്ടറിം​ഗ് ചൈൽഡ് സെക്ഷ്വൽ എക്സപ്ലോയിറ്റിേഷൻ ടീം വ്യക്തമാക്കുന്നു. ഇന്റർനെറ്റ് വഴി കുട്ടികളുടെ നഗ്നചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനായി ഉപയോഗിച്ച ഉപകരണങ്ങളും പ്രതികളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഭൂരിഭാഗവും ഉയർന്ന പ്രൊഫഷൻ വഹിക്കുന്നവരാണ്, ഭൂരിഭാഗംപേരും ഐടി വിദഗ്ധരും, യുവാക്കളുമാണെന്നും പൊലീസ് അറിയിച്ചു. കുട്ടികളുടെ നഗ്ന ചിത്രങ്ങളും വീഡിയോകളും വാട്സപ്പ്, ഇൻസ്റ്റാഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ വഴിയാണ് കൂടുതലായിയിട്ടും പ്രചരിക്കുന്നതെന്നും റെയ്ഡ് നടത്തിയ സംഘം വ്യക്തമാക്കുന്നു. സൈബർഡോമിലെ ഓപ്പറേഷൻ ഓഫീസർ സിയാം കുമാർ, രഞ്ജിത്ത് ആർ യു, അസറുദ്ദീൻ എ, വൈശാഖ് എസ്എസ്, സതീഷ് എസ്, രാജേഷ്, ആർ‌കെ, പ്രമോദ് എ, രാജീവ് ആർ‌പി, ശ്യാം ദാമോദരൻ സി‌സി‌എസ്‌ഇ എന്നിവരാണ് സൈബർ‌ഡോം സ്ക്വാഡിലെ അംഗങ്ങൾ.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. 46 കേസുകളാണ് മലപ്പുറത്ത് മാത്രം രജിസ്റ്റർ ചെയ്തത്. നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച ഉപയോഗിച്ച 48 ഉപകരണങ്ങളും മലപ്പുറത്ത് നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. മലപ്പുറം കഴിഞ്ഞാൽ പാലക്കാടാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 38 കേസുകൾ പാലക്കാട് രജിസ്റ്റർ ചെയ്യുകയും 39 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു . ആലപ്പുഴയിൽ 32 കേസുകൾ രജിസ്റ്റർ ചെയ്യുകയും 43 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. തിരുവനന്തപുരം റൂറൽ 30 കേസുകൾ രജിസ്റ്റർ ചെയ്യുകയും 49 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു, തിരുവനന്തപുരം സിറ്റിയിൽ നാലു കേസുകൾ രജിസ്റ്റർ ചെയ്യുകയും നാല് ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.കണ്ണൂർ 27 കോട്ടയം 21, കൊല്ലം സിറ്റി 14, കൊല്ലം റൂറൽ 15, പത്തനംതിട്ട 11, ഇടുക്കി 13, കൊച്ചി സിറ്റി 17, എറണാകുളം റൂറൽ 16, തൃശൂർ സിറ്റി 8, തൃശൂർ റൂറൽ 18, കോഴിക്കോട് സിറ്റി 4, കോഴിക്കോട് റൂറൽ 2, വയനാട് 7, കാസർകോഡ് 16 എന്നിങ്ങനെയാണ് മറ്റുള്ള ജില്ലകളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് ഉടനീളം നടത്തിയ റെയ്ഡിൽ 330 കേസുകൾ രജിസ്റ്റർ ചെയ്യുകയും 392 ഉപകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. 465 സ്ഥലത്താണ് സംസ്ഥാനത്തുടനീളം റെയ്ഡ് നടത്തിയത്. പോസ്കോ ആക്ട് പ്രകാരം 41 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സി ആർ. പിസി 102 പ്രകാരം 298 കേസുകളും രജിസ്റ്റർ ചെയ്തു