ദിവസം ഒരു ലക്ഷം ആളുകൾക്ക് വാക്സിൻ;കുത്തിവയ്പ്പിനായി 1000 ബൂത്തുകൾ തയ്യാറാക്കി ഡൽഹി സർക്കാർ

 

കോവിഡ് വാക്സിനേഷൻ നൽകാൻ തയ്യാറെടുത്ത് തലസ്ഥാനം. ആദ്യഘട്ടത്തിൽ പ്രതിദിനം ഒരു ലക്ഷം പേർക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ കഴിയുന്ന 1,000 ബൂത്തുകൾ നഗരത്തിലുടനീളം സ്ഥാപിക്കാനാണ് പദ്ധതി.പ്രതിദിനം പരമാവധി ഒരു ലക്ഷം പേർക്ക് വരെ വാക്സിൻ നൽകും. ഒരു ബൂത്തിന് 100 ആളുകൾ. ഒരു പ്രത്യേക ദിവസത്തിനായി ബുക്ക് ചെയ്യണമെങ്കിൽ കോ-വിൻ അപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. അവർക്ക് മാത്രമേ പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കൂ. ഹാജരാകാത്തവര്‍ക്ക് പകരമായി മറ്റ് ആളുകള്‍ക്ക് അവസരം നൽകാൻ സാധിക്കില്ല. ഓരോ വ്യക്തിക്കും തീയതി, സമയം, സ്ഥലം എന്നിവ ഉൾക്കൊള്ളുന്ന ഒരു SMS ലഭിക്കും, ആ നിയമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും ദില്ലിയിലെ കോവിഡ് -19 വാക്സിനേഷൻ ടാസ്‌ക്ഫോഴ്‌സ് അംഗവും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) ഉപദേശകയുമായ ഡോ. സുനീല ഗാർഗ് പറഞ്ഞു.

48 സർക്കാർ ആശുപത്രികൾ, 120 സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിൽ വാക്സിനേഷൻ ബൂത്തുകൾ സ്ഥാപിക്കും. ആവശ്യം വന്നാൽ മൊഹല്ല ക്ലിനിക്കുകളും ഉപയോഗിക്കും. ആദ്യ ഘട്ടത്തിൽ ആശുപത്രികളെ മാത്രമേ വാക്സിനേഷൻ സൈറ്റുകളായി ഉപയോഗിക്കൂ. തുടർന്നുള്ള ഘട്ടങ്ങളിൽ സ്‌കൂൾ കെട്ടിടങ്ങളും ചേർക്കാമെന്നും അവർ പറഞ്ഞു. എല്ലാ ബൂത്തുകളും 603 കോൾഡ് ചെയിൻ സ്റ്റോറേജ് പോയിന്റുകളിൽ ഘടിപ്പിക്കും.മൂന്ന് മുൻ‌ഗണനാ ഗ്രൂപ്പുകളിൽ നിന്നുള്ള 51 ലക്ഷം പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ ലഭിക്കുകയെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെതന്നെ പറഞ്ഞിരുന്നു.