ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്‌സിന് രാജ്യത്ത് അനുമതി നല്‍കും

ഡിസംബര്‍ 31 ന് മുന്‍പ് കൊവിഡ് വാക്‌സിന് രാജ്യത്ത് അനുമതി നല്‍കും. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്റേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റേതാണ് തീരുമാനം. ഓക്‌സ്‌ഫേര്‍ഡ്- ആസ്ട്രസെനേക വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനും തീരുമാനമായി.നാല് സംസ്ഥാനങ്ങളില്‍ ഇന്ന് കൊവിഡ് വാക്‌സിന്റെ ഡ്രൈ റണ്‍ നടത്തും. പഞ്ചാബ്, അസം, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുക. ഓരോ സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുക്കപ്പെട്ട രണ്ട് ജില്ലകളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. വാക്‌സിന്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തേണ്ടതും കുത്തിവെപ്പ് സംബന്ധിച്ച് ക്രമീകരണങ്ങളും വാക്‌സിനായുള്ള ശീതികരണ സംവിധാനം അടക്കമുള്ളവ ഈ ഘട്ടത്തില്‍ പരിശോധനക്ക് വിധേയമാകും.വാക്‌സിനേഷനായി പുറത്തിറക്കിയ മാര്‍ഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താന്‍ ഡ്രൈ റണ്‍ പ്രക്രിയ ആരോഗ്യ മന്ത്രാലയം നിരീക്ഷിക്കും.കൊവിഡ് വാക്‌സിനുകള്‍ യുകെയിലെ മെഡിസിന്‍ ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്റ്റ്‌സ് റെഗുലേറ്ററി ഏജന്‍സിയുടെ പരിശോധനകള്‍ക്കായി അയച്ചിരുന്നു. ഒപ്പം ബ്രസീലിലെ ഏജന്‍സിയിലേക്കും സാമ്പിളുകള്‍ അയച്ചിരുന്നു. എന്നാല്‍ ഇതിന്റെ ഫലം വരാന്‍ വൈകുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ കാത്തിരിക്കാതെ വാക്‌സിനുകള്‍ക്ക് അടിയന്തര അനുമതി നല്‍കാനാണ് തീരുമാനം.