ഇനി കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി ഒ മോഹനന്‍


കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി അഡ്വ.ടി ഒ മോഹനന്‍ തെരഞ്ഞെടുക്കപ്പെട്ടു. കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗമാണ് മോഹനനെ മേയറായി തെരഞ്ഞെടുത്തത്. കെപിസിസി ജന.സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജ്, മുന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷ് എന്നിവരെ പിന്തള്ളിയാണ് ടി ഒ മോഹനന്‍ വിജയിച്ചത്.

യുഡിഎഫിന് ഭരണം കിട്ടിയ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനത്തേക്ക് ഒന്നിലധികം പേരുകള്‍ വന്നതിനാല്‍ വോട്ടെടുപ്പിലൂടെയാണ് മേയറെ തെരഞ്ഞെടുത്തത്. മാര്‍ട്ടിന്‍ ജോര്‍ജ് മത്സരത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പിന്നീട് സ്ഥാനാര്‍ഥികളായി പികെ രാഗേഷും ഒപ്പം തന്നെ അഡ്വ. ടി ഒ മോഹനനുമാണ് മത്സരിച്ചത്. ആകെയുള്ള 20 അംഗങ്ങളില്‍ 11 പേര്‍ മോഹനനെ പിന്തുണച്ചപ്പോള്‍ പി കെ രാഗേഷിന് 9 പേരുടെ വോട്ട് ലഭിച്ചു.കെ പി സി സി വൈസ് പ്രസിഡണ്ട് ടി സിദ്ദിഖിന്റെ സാന്നിധ്യത്തിലായിരുന്നു മേയര്‍ തെരഞ്ഞെടുപ്പ്.

കഴിഞ്ഞ തവണ കോര്‍പ്പറേഷനിലെ കക്ഷിനേതാവായിരുന്നു ടി ഒ മോഹനന്‍. ചാല ഡിവിഷനില്‍ നിന്നും 259 വോട്ടുകള്‍ക്കാണ് ടി ഒ മോഹനന്‍ വിജയിച്ചത്. നിലവില്‍ കണ്ണൂര്‍ ഡിസിസി സെക്രട്ടറിയാണ്.