കോഴിക്കോട്ട് ഷിഗല്ല രോഗം; മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കോഴിക്കോട് കോട്ടാംപറമ്പ് മുണ്ടിക്കല്‍താഴം ചെലവൂരില്‍ ഷിഗല്ല രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തിനെതിരെ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി. പ്രദേശത്തോടനുബന്ധിച്ച് ഒരു മരണവും 25 സമാന ലക്ഷണങ്ങളുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സാമ്പിള്‍ പരിശോധനയില്‍ ആറു കേസുകളില്‍ ഷിഗല്ലസോണി എന്ന രോഗാണുവിനെ കണ്ടെത്തിയിട്ടുണ്ടെന്നും പ്രദേശത്ത് നിന്ന് വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.ജില്ലാ സര്‍വയലന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ടീം സ്ഥലം സന്ദര്‍ശിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ചെയ്‌തെന്നും ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്തെ കിണറുകളില്‍ സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തുകയും വീടുകള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നല്‍കുകയും ചെയ്‌തെന്നും അവര്‍ വ്യക്തമാക്കി. വയറിളക്കവും മറ്റു രോഗലക്ഷണവുമുള്ളവര്‍ ആരോഗ്യപ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ഡിഎംഒ.

എന്താണ് ഷിഗല്ല രോഗം ?
ഷിഗല്ല എന്നത് ബാക്ടീരിയയാണ്. ഈ ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല.
രോഗലക്ഷണങ്ങള്‍
വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
എല്ലാ ഷിഗല്ല രോഗികള്‍ക്കും രോഗലക്ഷങ്ങള്‍ കാണണമെന്നില്ല. ഷിഗല്ല ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങള്‍ കണ്ട് തുടങ്ങുക.
ചികിത്സ
ചെറിയ രേഗലക്ഷണങ്ങളുള്ളവര്‍ക്ക് ചികിത്സയുടെ ആവശ്യമില്ല. രണ്ട് ദിവസം മുതല്‍ ഏഴ് ദിവസം വരെ മാത്രമേ രോഗമുണ്ടാകുകയുള്ളു. എന്നാല്‍ മൂന്ന് ദിവസത്തിന് ശേഷവും വയറിളക്കമുണ്ടെങ്കില്‍ ഡോക്ടറെ ബന്ധപ്പെടേണ്ടതാണ്. വയറിളക്കത്തോടൊപ്പം നിര്‍ജലീകരണം കൂടിയുണ്ടാകുന്നത് പ്രശ്‌നം ഗുരുതരമാക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നത് തന്നെയാണ് ചികിത്സയിലെ പ്രാധന മാര്‍ഗം.