കോളിക്കടവ് തെങ്ങോല പുഴയോരത്ത് കണ്ടെത്തിയ അസ്ഥികൂടം ഒഡീഷ സ്വദേശിയുടേത്

കോളിക്കടവ് തെങ്ങോല പുഴയോരത്ത് കണ്ടെത്തിയ അസ്ഥികൂടവും തലയോട്ടിയും ഒഡീഷ സ്വദേശിയുടേതെന്ന് സ്ഥിരീകരിച്ചു . ഒഡീഷ സുന്ദര്‍ഘര്‍ ജില്ല സ്വദേശിയായ ഫെഡ്രിക് ബാര്‍ല (45) യുടേതാണെന്നാണ് കണ്ടെത്തൽ . അസ്ഥികൂടത്തിനടുത്ത് കണ്ടെത്തിയ ജീൻസിൽ നിന്നും ലഭിച്ച തിരിച്ചറിയൽ രേഖയാണ് അടിസ്ഥനത്തിലാണ് സ്ഥിരീകരിച്ചത്. മാക്കൂട്ടം ചുരം വഴി നാലുമാസം മുൻപ് കേരളത്തിലേക്കുവന്ന കെ എസ് ഇ ബി യുടെ കരാർ സംഘത്തിൽ പെട്ട ആളായിരുന്നു ഇയാൾ. പിന്നീട് സംഘത്തിലുള്ള ഇയാളെ കാണാതാവുകയായിരുന്നു. കര്‍ണ്ണാടക മേഖലയായതിനാല്‍ വീരാജ്പേട്ട പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്ത് തെരച്ചില്‍ നടത്തിയിരുന്നു . പിന്നീട് സംഘം ഇരിട്ടിയിലെത്തി കേരള പൊലിസിനോടും ഈ വിവരം പറഞ്ഞു. കേരള പോലീസും അന്വേഷിച്ചിറങ്ങിയെങ്കിലും വനാതിര്‍ത്തിയിലൂടെ ഒഴുകുന്ന ബാരാപോള്‍ പുഴ കരകവിഞ്ഞതിനാല്‍ തെരച്ചില്‍ ദുഷ്‌കരമായി. പുഴയോരത്ത് കളിക്കുന്നതിനിടെ കുട്ടികളാണ് കഴിഞ്ഞ ദിവസം തലയോട്ടിയും അസ്ഥികൂടവും കണ്ടത് . പ്രദേശത്ത് പരിശോധിച്ചപ്പോള്‍ ജീന്‍സ് പാന്റിന്റെ അവശിഷ്ടത്തില്‍ നിന്നും തിരിച്ചറിയല്‍ രേഖകളും കിട്ടി. ബന്ധുക്കളെ വിവരം അറിയിച്ചിട്ടുണ്ടെന്നും സംഭവത്തില്‍ മറ്റ് ദുരൂഹതകള്‍ ഇല്ലെന്നും ഇരിട്ടി പൊലിസ് പറഞ്ഞു. ഫൊറന്‍സിക് വിദഗ്ധരെത്തി സ്ഥലത്ത് പരിശോധന നടത്തി. അസ്ഥികൂടം കൂടുതല്‍ പരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.