കണ്ണീരോർമ്മയായി പെരുമണ്ണ് ദുരന്തം

വീണ്ടുമൊരു ഡിസംബർ 4. നടുക്കുന്ന ഓർമ്മകളും ഇടനെഞ്ചുരുകുന്ന തീരാദു:ഖവും പേറി കണ്ണീർ നനവിന്റെ ഓർമ്മയിൽ വീണ്ടും ഒരു ഡിസംബർ 4 കൂടി പിറക്കുകയായി. സമാനതകളില്ലാത്ത ദുരന്തത്തിന്റെ കറുത്ത ദിനമാണിന്ന്. ഇരിക്കൂർ പെരുമണ്ണ് റോഡപകടത്തിൽ വിടരും മുമ്പേ പൊലിഞ്ഞു പോയ വാടാമലരുകൾ. അവർ വിങ്ങുന്ന ഓർമ്മയായി കരൾ നുറുങ്ങുന്ന നൊമ്പരമായി ഇന്നും ജീവിക്കുന്നു. മിഥുന ,അഖിന, അനുശ്രീ നന്ദന, റിംഷാന, സഞ്ജന, വൈഷ്ണവ്, സോന, കാവ്യ, സാന്ദ്ര. ഇവർ പത്ത് പേർ,സഹയാത്രികർ,സഹപാഠികൾ കൂട്ടം തെറ്റാതെ കൂട്ടിനൊപ്പം നടന്നവർ, പെരുമണ്ണ് നാരായണവിലാസം എൽ .പി സ്കൂളിലെ അക്ഷര കുരുന്നുകളായിരുന്നു അവർ. ഒരു നാടിന്റ നട്ടെല്ലും സ്വപ്നങ്ങളും പ്രതീക്ഷകളുമായി വളരേണ്ട ഈ കുരുന്നുകളെ 2008 ഡിസoബർ 4ന് വൈകുന്നേരമാണ് വാഹനാപകടത്തിന്റെ രൂപത്തിൽ വിധി  കശക്കിയെറിഞ്ഞത്.നാളത്തെ നാടിന്റെ നൻമയുടെ പ്രകാശം പരത്തേണ്ട, പ്രതീക്ഷയുടെ പ്രതീകങ്ങളായ ഈ കുരുന്നു പിഞ്ചോമനകൾ ഇന്നും ജീവിക്കുന്നു കണ്ണീർ നനവിന്റെ ഓർമ്മയായി.