രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില വര്‍ധിക്കുന്നു. പെട്രോളിനും ഡീസലിനും വില കൂടി. പെട്രോൾ വില 21 പൈസയും,ഡീസൽ വില 31 പൈസയും വർധിച്ചു. കഴിഞ്ഞ രണ്ട് മാസമായി രാജ്യത്ത് ഇന്ധന വില നിശ്ചയിക്കുന്നത് ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു.കൊവിഡ് മൂലമാണെന്നായിരുന്നു ഇതിന് പറഞ്ഞ വിശദീകരണം. നവംബര്‍ 20ന് പ്രതിദിന വില നിയന്ത്രണം പുനരാരംഭിക്കുകയായിരുന്നു.
കഴിഞ്ഞ ഒൻപത് ദിവസത്തിനിടെ പെട്രോളിന് ഒരു രൂപ 12 പൈസയും, ഡീസലിന് ഒരു രൂപ 80 പൈസയുമാണ് വര്‍ധിച്ചത്.രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില കൂടിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചതെന്നാണ് എണ്ണകമ്പനികള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വില 48 ഡോളറാണ്. അതേസമയം ബീഹാര്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നായിരുന്നു ഇന്ധന വില വര്‍ധിപ്പിക്കുന്നത് നിര്‍ത്തി വെച്ചതെന്നും തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വില വര്‍ധിപ്പിക്കുകയാണെന്നും ആരോപണമുയര്‍ന്നു.