ഫ്‌ളിപ്കാര്‍ട്ട് മോഷണം:ഒരാള്‍ അറസ്റ്റില്‍

ഫളിപ്പ്കാര്‍ട്ടില്‍ നിന്നയച്ച 11 ലക്ഷം രൂപയുടെ സാധന സാമഗ്രികള്‍ കവര്‍ന്ന കേസില്‍ ഒരാളെ ഇരിട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനു പിന്നില്‍ വന്‍ സംഘം പ്രവര്‍ത്തിക്കുന്നതായുള്ള സൂചനയെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു .
ഫ്ളിപ്പ്കാര്‍ട്ടില്‍ നിന്ന് ഇരിട്ടി മേഖലയിലെ ഇടപാടുകാര്‍ക്ക് അയച്ച വിലപിടിപ്പുള്ള ഐ ഫോണുകള്‍ അടക്കം 31 മൊബൈല്‍ ഫോണുകളും ഒരു ക്യാമറയുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഇവരുടെ ഉല്‍പന്നങ്ങള്‍ ഇടപാടുകാര്‍ക്ക് എത്തിക്കാന്‍ ചുമതലയുള്ള എന്‍ഡക്സ് ട്രാന്‍സ്പോര്‍ട്ട്സ് സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഏരിയാ മാനേജര്‍ പി.നന്ദു പോലീസില്‍ നല്‍കിയ പരായിലാണ് അന്വേഷണം ആരംഭിച്ചത്. മുക്കാല്‍ ലക്ഷത്തിലധികം രൂപ വില വരുന്ന 10 ഐ ഫോണുകളും കവര്‍ച്ച ചെയ്യപ്പെട്ടതില്‍ പെടും.ഓണ്‍ലൈന്‍ ഇടപാടിലെ ചില സാങ്കേതികത്വങ്ങളും സമയ പ്രശ്നവും ആണ് തട്ടിപ്പുകാര്‍ ഉപയോഗപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു .
3 വിധത്തിലാണ് ഇവര്‍ തട്ടിപ്പ് നടത്തുന്നത്. ഉല്‍പന്നങ്ങള്‍ക്ക് വിലകുറവുള്ള സമയത്ത് വ്യാജ വിലാസം ഉണ്ടാക്കി സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യും. സാധനങ്ങള്‍ കൈപറ്റുമെങ്കിലും പണം കൊടുക്കില്ല. ഉല്‍പന്നങ്ങള്‍ കൈയില്‍ കിട്ടുമ്പോള്‍ പണം നല്‍കുന്ന രീതിയില്‍ ഓര്‍ഡര്‍ നല്‍കുന്നവരുടെ സാധന സാമഗ്രികള്‍ വരുമ്പോള്‍ തട്ടിപ്പ് നടത്തും. സാധന സാമഗ്രികള്‍ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് കൃത്യമായി കൊടുത്ത് പണം വാങ്ങുകയും ചെയ്യും . എന്നാല്‍ ഈ പണം ചില കമ്പിനി ആസ്ഥാനത്ത് എത്തില്ല. ഇടപാടുകാര്‍ ബുക്ക് ചെയ്യുന്ന ഏതു സാധനവും റദ്ദ് ചെയ്യാന്‍ കഴിയും . ഈ സമയങ്ങളില്‍ ഇടപാടുകാരന് പണം തിരികെ അക്കൗണ്ടില്‍ വരുമെങ്കിലും കമ്പനിയുടെ സാധനം വിതരണ കമ്പനിയുടെ ഓഫീസിലെത്തിയിട്ടുണ്ടാവും. ഇവ തിരിച്ച് അയക്കണമെങ്കിലും ഇത്തരം സാധനങ്ങള്‍ തിരിച്ച് അയക്കാതെ കവറുകയാണ് ചെയ്യുക.
വിതരണ കമ്പനികളുമായി ബന്ധമുള്ള ചില ജീവനക്കാരുടെ സഹായത്തോടെ യാണ് തട്ടിപ്പെന്ന് പൊലീസ് പറഞ്ഞു. ഇരിട്ടിയിലെ ഇവരുടെ വിതരണ കേന്ദ്രത്തിലെ ഒരു ഡലിവറി ബോയ് അണ്‌പോലീസിന്റെ കസ്റ്റഡിയിലായിട്ടുള്ളത്. വന്ന ഉല്‍പന്നങ്ങള്‍ തിരികെ അയക്കുമ്പോള്‍ തീരെ നിലവാരം കുറഞ്ഞവ വച്ചും തട്ടിപ്പ് നടന്നിട്ടുണ്ട്. ഇരിട്ടി സിഐ എ. കുട്ടികൃഷ്ണന്‍, എസ് ഐമാരായ ദിനേശന്‍ കൊതേരി, ബേബി ജോര്‍ജ്, റജി സ്‌കറിയ, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് റഷീദ്, കെ. നവാസ്, എം.ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.