ശബരിമല മണ്ഡലകാല-മകരവിളക്ക് മഹോത്സവത്തിന് കൂടുതൽ സർവീസുമായി കെഎസ്ആർടിസി. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസും പമ്പയിൽനിന്നുള്ള ദീർഘദൂര സർവീസും ആരംഭിച്ചു. നിലയ്ക്കൽ -പമ്പ ചെയിൻ സർവീസിനായി ആദ്യഘട്ടത്തിൽ 40 ബസ് സജ്ജമാക്കി. ചെങ്ങന്നൂർ, എറണാകുളം, കോട്ടയം, റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്ന തീർഥാടകർക്ക് പമ്പയിൽ എത്തുന്നതിനായും സർവീസ് ഏർപ്പെടുത്തി.
പ്രത്യേക സർവീസുകളുടെ മേൽനോട്ടത്തിനായി പമ്പയിൽ സ്പെഷ്യൽ ഓഫീസറെ നിയമിച്ചു. പമ്പ പ്രത്യേക സർവീസുകളുടെ അറ്റകുറ്റപ്പണികൾക്കായി ജീവനക്കാരെ നിയോഗിച്ചു. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ സാധാരണ ദിവസങ്ങളിൽ 1000 പേരെയും വാരാന്ത്യ ദിവസങ്ങളിൽ 2000 പേരെയും വിശേഷ ദിവസങ്ങളിൽ 5000 പേരെയുമാണ് ദർശനം നടത്താൻ അനുവദിക്കുക. ആവശ്യാനുസരണം ബസുകൾ സർവീസ് നടത്തുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ പറഞ്ഞു.
40 പേരിൽ കുറയാത്ത സംഘത്തിന് കെഎസ്ആർടിസിയുടെ വിവിധ യൂണിറ്റുകളിൽനിന്ന് പമ്പയിലേക്കും തിരിച്ചും സൗകര്യപ്രദമായ രീതിയിൽ ചാർട്ടേഡ് ട്രിപ്പുകളും ഏർപ്പെടുത്തി. 40 പേരിൽ കുറയാത്ത സംഘം ഒരുമിച്ച് സീറ്റ് ബുക്ക് ചെയ്താൽ 10 കിലോമീറ്ററിനകത്തുള്ള ചുറ്റളവിൽ അവർ ആവശ്യപ്പെടുന്ന സ്ഥലത്തുനിന്ന് പമ്പയിലേക്ക് സർവീസ് നടത്തും. ഇതിന് യാത്രാനിരക്കിന് പുറമെ 20 രൂപ അധികമായി ഈടാക്കും. സീറ്റ് ബുക്ക് ചെയ്യാം ഓൺലൈനായി തിരുവനന്തപുരം പമ്പ സ്പെഷ്യൽ സർവീസിനും കൊല്ലം -പമ്പ സ്പെഷ്യൽ സർവീസിനും ഓൺലൈൻ ബുക്കിങ് ആരംഭിച്ചു. കെഎസ്ആർടിസിയുടെ വെബ്സൈറ്റ് വഴിയും എന്റെ കെഎസ്ആർടിസി മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. രാവിലെ 8.03നും രാത്രി 9.19നുമാണ് തിരുവനന്തപുരത്തുനിന്ന് പമ്പയിലേക്കുള്ള സർവീസ്.