ഉത്തര്‍പ്രദേശില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു; മൂന്ന് പേര്‍ അറസ്റ്റില്‍

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നു.സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റു ചെയ്തു.പെണ്‍കുട്ടിയുടെ വയറുകീറിയ നിലയിലായിരുന്നു. മൃതശരീരത്തില്‍ ശ്വാസകോശം ഉണ്ടായിരുന്നില്ല.

ദുര്‍മന്ത്രവാദമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. ദമ്പതികള്‍ ഉള്‍പ്പെടെ നാല് പേരാണ് കേസിലെ പ്രതികള്‍. 1999ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലായിരുന്നു. കുട്ടികള്‍ ഉണ്ടാകാന്‍ പെണ്‍കുട്ടിയെ കൊന്ന് ശ്വാസകോശം കഴിച്ചാല്‍ മതിയെന്ന തെറ്റിദ്ധാരണ കൊണ്ടാണ് പ്രതികള്‍ കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ദമ്പതികളുടെ നിര്‍ദേശപ്രകാരം യുവാക്കളായ രണ്ട് പ്രതികളാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് ബലാത്സംഗത്തിനിരയാക്കി കൊല്ലുകയായിരുന്നു. തുടര്‍ന്ന് വയറുകീറി ശ്വാസകോശം പുറത്തെടുത്ത് മൃതദേഹം ഉപേക്ഷിച്ചു.

ദീപാവലി ദിവസം രാത്രി വീടിന് പുറത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. പ്രദേശവാസികളും പൊലീസും രാത്രി മുഴുവന്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പിറ്റേന്ന് രാവിലെ ഗ്രാമത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെ ഒരു കാടിനടുത്ത് നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.