കിഫ്ബി റിപ്പോര്‍ട്ട് വിശദീകരണവുമായി ധനമന്ത്രി

സിഎജിയുടെ കിഫ്ബി റിപ്പോര്‍ട്ട് അന്തിമമെന്ന് സമ്മതിച്ച് ധനമന്ത്രി തോമസ് ഐസക്. സിഎജി റിപ്പോര്‍ട്ട് അന്തിമമോ കരടോ എന്നതല്ല വിഷയമെന്നും കരട് റിപ്പോര്‍ട്ടെന്ന് താന്‍ പറഞ്ഞത് ഉത്തമ ബോധ്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.സിഎജി ഒരുഘട്ടത്തിലും സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടില്ല. അതുകൊണ്ടാണ് കരട് റിപ്പോര്‍ട്ട് എന്ന് കരുതിയതെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ വികസനങ്ങള്‍ക്കെതിരെ വന്‍ ഗൂഢാലോചനയാണ് നടക്കുന്നത്. വികസനമേ പാടില്ലെന്നാണ് സിഎജി റിപ്പോര്‍ട്ടിന്റെ നാല് പേജുകളില്‍ പറയുന്നത്. സിഎജി നിഗമനങ്ങളോട് പ്രതിപക്ഷം യോജിക്കുന്നുണ്ടോ എന്ന് പറയണം. പ്രതിപക്ഷം പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും മന്ത്രി വിമര്‍ശിച്ചു.

കിഫ്ബി വായ്പ സര്‍ക്കാരിന്റെ പ്രത്യക്ഷ വായ്പകളല്ല. ഇത് സര്‍ക്കാരിന് ബാധ്യതയാകില്ല. ബജറ്റിന് പുറത്തുള്ള പദ്ധതികള്‍ക്ക് കിഫ്ബി വായ്പ നല്‍കുന്നില്ലെന്നും മന്ത്രി പറഞ്ഞു. മസാല ബോണ്ട് വിവാദത്തിലും മന്ത്രി പ്രതികരിച്ചു. മസാല ബോണ്ടിന് ആര്‍ബിഐയുടെ അനുമതിയുണ്ട്. ഇതില്‍ ഭരണഘടനാ ലംഘനമില്ല. വായ്പയെടുത്തത് സര്‍ക്കാര്‍ അല്ലാത്തതിനാല്‍ കേന്ദ്രാനുമതി ആവശ്യമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.