നെല്ല് കൊയ്യാന്‍ യൂണിഫോമില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും

കാഞ്ഞങ്ങാട്: രണ്ടര ഏക്കര്‍ നെല്‍പാടത്തു വിളഞ്ഞ നൂറ് മേനി കൊയ്യാന്‍ പാടശേഖര സമിതിക്കൊപ്പം യൂണിഫോമില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എത്തി. വെസ്റ്റ് എളേരി കൃഷി ഭവന്‍ പരിധിയില്‍ പുങ്ങംചാല്‍ കളരി ക്ഷേത്ര പാടത്ത്‌ വിളഞ്ഞ നെല്‍ക്കതിര്‍ കൊയ്യാനാണ് വെള്ളരിക്കുണ്ട് സി.ഐ. കെ. പ്രേംസദന്‍ പാടത്ത് ഇറങ്ങിയത്. കൃഷി ഓഫീസര്‍ വി.വി. രാജീവന്‍, ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍, കൊയ്യാന്‍ എത്തിയ സ്ത്രീകള്‍ എന്നിവര്‍ക്കൊപ്പം യാതൊരു മടിയുമില്ലാതെയാണ് സി.ഐ. ഇറങ്ങിയത്.പുങ്ങംചാല്‍ കളരി ക്ഷേത്രത്തിന്റെ അധീനതയിലുള്ള രണ്ടര ഏക്കര്‍ പാടത്ത് ജ്യോതി, ഉമ എന്നിവയാണ് വിളഞ്ഞത്. വെസ്റ്റ് എളേരി കൃഷി ഭവന്‍ പരിധിയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പ്രദേശമാണ് ഇവിടം.

അതിവേഗം കൊയ്ത് കറ്റകളാക്കി. തിരഞ്ഞെടുപ്പ് ചട്ടമുള്ളതിനാല്‍ ജനപ്രതിനിധികള്‍ മാറി നിന്ന കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതാണ് സി.ഐ. പൗരാണികമായ ചടങ്ങുകള്‍ക്ക് ശേഷം അരിവാള്‍ കയ്യിലെടുത്ത പൊലീസ് ഓഫീസര്‍ ആദ്യം നൂറ് മേനി വിളഞ്ഞ പാടവും നെല്‍ കതിരും തൊട്ട് വന്ദിച്ചു. എല്ലാവരുടെയും അനുവാദത്തോടെ താന്‍ കൊയ്യാന്‍ പോവുകയാണെന്നും നല്ല വിളവ് ലഭിക്കട്ടെ എന്നും പറഞ്ഞു കൊയ്യാന്‍തുടങ്ങി. കോട്ടച്ചേരി സ്വദേശിയായ കെ. പ്രേംസദന്‍ കുറച്ചു കാലം മാലോത്ത് കസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അദ്ധ്യാപകനായും ജോലി ചെയ്തിട്ടുണ്ട്.