മ്യാൻമറിൽ നാഷണൽ ലീഗ് ഫോർ ഡമോക്രസി അധികാരത്തിൽ തുടരും

മ്യാൻമറിൽ വീണ്ടും ഓങ് സാൻ സൂചിയുടെ നാഷണൽ ലീഗ് ഫോർ ഡമോക്രസി അധികാരത്തിൽ തുടരും.ഞായറാഴ്ച നടന്ന വേട്ടെടുപ്പിന്റെ ഫലം തിരഞ്ഞെടുപ്പു കമ്മിഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സൂചിയുടെ പാര്‍ട്ടിയായ എന്‍എല്‍ഡി വിജയം ഉറപ്പിച്ചു. രണ്ടാമത്തെ തിരഞ്ഞെടുപ്പാണ് ഞായറാഴ്ച മ്യാന്മറില്‍ നടന്നത്. ഇരുസഭകളിലുമായി 642 അംഗങ്ങളുള്ള പാര്‍ലമെന്റില്‍ 322 സീറ്റ് ജയിച്ചു കഴിഞ്ഞതായി എന്‍എല്‍ഡി അവകാശപ്പെട്ടു. രാജ്യത്ത് 5 പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം അവസാനിപ്പിച്ച്‌ 2015 ലാണ് എന്‍എല്‍ഡി ആദ്യം അധികാരത്തിലെത്തിയത്.

എന്നാല്‍ 2015ല്‍ 390 സീറ്റുകളിലാണ് എന്‍എല്‍ഡി ജയിച്ചത്. ഇത്തവണ 370 സീറ്റ് വരെ നേടുമെന്ന് പാര്‍ട്ടി വക്താവ് മ്യോ ന്യൂന്റ് പറഞ്ഞു. പട്ടാളത്തിന്റെ പിന്തുണയുള്ള യൂണിയന്‍ സോളിഡാരിറ്റി ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടി (യുഎസ്ഡിപി) ആണ് മുഖ്യ പ്രതിപക്ഷം. രോഹിന്‍ഗ്യന്‍ മുസ്‌ലിംകളുടെ നേരെയുള്ള സൈന്യത്തിന്റെ വംശീയ ആക്രമണവും അതിനു നല്‍കിയ മൗനാനുവാദവും രാജ്യാന്തര തലത്തില്‍ സൂചിയെ വിമര്‍ശന വിധേയയാക്കിയെങ്കിലും മ്യാന്‍മറിലെ അവരുടെ ജനകീയത തന്നെയാണ് എന്‍എല്‍ഡിയെ തുണച്ചത്.