പെരുമൺ പാലം നിർമ്മാണ ഉൽഘടനം ഇന്ന് മുഖ്യമന്ത്രി നിർവഹിച്ചു

കൊല്ലം താലൂക്കിലെ മണ്‍റോത്തുരുത്ത്, പനയം പഞ്ചായത്ത് നിവാസികളുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പെരുമൺ പാലം നിർമ്മിക്കുന്നത്. പനയം, മണ്‍റോതുരുത്ത് നിവാസികള്‍ നിലവില്‍ അഷ്ടമുടിക്കായലിലൂടെ കടത്തിന്റെ സഹായത്താലാണ് ഇരു പ്രദേശങ്ങളിലേക്കും യാത്രചെയ്യുന്നത്. ഈ യാത്രാക്ലേശത്തിന് അറുതിവരുത്താനായി കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പാലം വിഭാവനം ചെയ്തത്. പിന്നീട് എൽ ഡി എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കിഫ്ബിയില്‍ നിന്നും 42 കോടി രൂപ ചെലവഴിച്ചാണ് അഷ്ടമുടിക്കായലിനു കുറുകെ പാലം നിർമ്മാണത്തിന് വീണ്ടും നടപടി സ്വീകരിച്ചത്.

396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമാണ് പുതിയ പാലത്തിനുള്ളത്. ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബി അനുമതി നല്‍കിയിട്ടുണ്ട്. ഏറ്റവും പുതിയ ഡിസൈനില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ടാവും പാലം നിര്‍മിക്കുക. കൂടാതെ പാലത്തിന്‍റെ ഇരുകരകളിലുമായി 900 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡും നിര്‍മിക്കുന്നുണ്ട്.

പെരുമണ്‍, മണ്‍റോത്തുരുത്ത് പ്രദേശങ്ങളുടെയും അഷ്ടമുടിക്കായലിന്റെയും സൗന്ദര്യത്തിനു ചേരുന്ന നിലയിലാണ് പൊതുമരാമത്ത് വകുപ്പ് ഡിസൈന്‍ വിഭാഗം രൂപകല്‍പന നടത്തിയത്. പാലം പൂര്‍ത്തിയാകുന്നതോടെ കൊല്ലത്ത് നിന്നും മണ്‍റോതുരുത്തിലേക്കുളള ദൂരം 10 കിലോമീറ്ററോളം കുറയും.സർക്കാരിന്റെ 100ദിവസങ്ങൾ 100പദ്ധതികൾ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർമ്മാണോദ്‌ഘാടനം നിർവ്വഹിച്ചു.