നടിയെ ആക്രമിച്ച കേസ് ; വിചാരണ കോടതിക്കെതിരെ ആരോപണങ്ങളുമായി സംസ്ഥാന സർക്കാർ

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സംസ്ഥാന സർക്കാർ കോടതിയില്‍ .വെള്ളിയാഴ്ച വരെ ഹൈക്കോടതി വിചാരണ നിർത്തിവെച്ചു . ഇരയുടെ മൊഴി രേഖപ്പെടുത്തുന്നതിലും കോടതിക്ക് വീഴ്ച പറ്റിയെന്ന് സർക്കാർ പറയുന്നു .വിചാരണ മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം വെള്ളിയാഴ്‌ച പരിഗണിക്കും . തന്നെ സ്വാധീനിക്കാന്‍ പ്രതി ദിലീപ് മകള്‍ വഴി ശ്രമിച്ചെന്ന മഞ്ജു വാര്യരുടെ മൊഴിയും വിചാരണക്കോടതി ഒഴിവാക്കിയെന്ന് സര്‍ക്കാര്‍ ഉന്നയിച്ചു . കേസിലെ എട്ടാം പ്രതിയായ അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന് മകള്‍ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജുവാര്യര്‍ രഹസ്യമൊഴി നല്‍കിയത്. എന്നാല്‍ താന്‍ കേസില്‍ സത്യം പറയാന്‍ നിര്‍ബന്ധിതയാണെന്നും സത്യം മാത്രമേ പറയുകയുള്ളൂ എന്നുമാണ് മഞ്ജു വാര്യര്‍ മകളോട് പറഞ്ഞത്. കേസ് ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ വിചാരണക്കോടതിക്കെതിരെ വിമര്‍ശനങ്ങള്‍ എഴുതി നല്‍കിയത്.