ജെ സി ബി ഉപയോഗിച്ച് കട തകർത്ത സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ

കണ്ണൂർ : ഇടവരമ്പ് കൂമ്പൻകുന്നിൽ ജെസിബി ഉപയോഗിച്ച് കട തകർത്ത സംഭവത്തിൽ 2 പേർ കൂടി അറസ്റ്റിലായി. പനച്ചിക്കുഴിയിൽ കുരുവിള (18), തൈക്കൂട്ടത്തിൽ സെബാസ്റ്റ്യൻ (23) എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ മുഖ്യ പ്രതിയായ സ്തുതിക്കാട്ട് (പ്ലാക്കുഴിയിൽ) ആൽബിൻ മാത്യു (31) നേരത്തേ അറസ്റ്റിലായിരുന്നു.ഇവരെ കോടതി റിമാൻഡ് ചെയ്തു.

കൂമ്പൻകുന്നിലെ പുളിയാർമറ്റത്തിൽ സോജിയുടെ പലചരക്ക് കടയാണ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്തത്. കട തകർത്തതിനും വൈദ്യുതിമീറ്റർ ബോർഡ് തകർത്തതിനും വെവ്വേറെ കേസുകളുണ്ട്. കട തകർക്കുംമുൻപ് വീഡിയോയിലൂടെ കടയുടമയ്ക്കെതിരെ യുവാവ് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സിനിമാസ്റ്റൈലിൽ കട തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വീഡിയോയിൽ നോക്കിയാണ് കട തകർക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും ആൽബിനെ സഹായിച്ചവരെ തിരിച്ചറിഞ്ഞത്.